പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ വി – കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് ഓടയും തോടും നിറഞ്ഞ് ജംക്ഷനിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം ഉണ്ടായത്.അശാസ്ത്രീയമായ ഓട നിർമാണം മൂലമാണ് ജംക്ഷനിലും പരിസരങ്ങളിലും വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായതെന്നാണ് നാട്ടുകാരുടെ പരാതി.
ഓടയിലും തോട്ടിലും ഒരു പോലെ വെള്ളമുയർന്ന് ഒഴുകിയതു കാരണം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം ഉണ്ടായി. ജംക്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ദാനിയേലിൻ്റെ കടയിൽ ഓടയിൽ നിന്നും തോട്ടിൽ നിന്നും വെള്ളം കയറി പച്ചക്കറികൾ മുഴുവൻ നശിച്ചു. വി – കോട്ടയം വൈശാഖത്തിൽ അജയൻ്റെ വീടിൻ്റെ സംരക്ഷണ ഭിത്തി വെള്ള പാച്ചിലിൽ തകർന്നു. ഇവിടെ വീടിനുള്ളിലും വെള്ളം കയറി. സമീപത്തെ പുതുവേലിൽ സുജിതിൻ്റെ വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കും ഇലക്ട്രിക്കൽ സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലെ കടകളിലും വെള്ളം കയറി. സമീപത്തെ പാടശേഖരത്തിലെ കാർഷിക വിളകളും വെള്ളം കയറി അഴുകി തുടങ്ങി. മംഗലശേരി പടിഞ്ഞാറ്റതിൽ രാജു, തടത്തിൽ രാജേഷ് എന്നിവരുടെ കൃഷികളാണ് വെള്ളം കയറി നശിച്ചു തുടങ്ങിയത്. വെള്ളക്കെട്ടിന് കാരണമായി ഓടയിൽ അടിഞ്ഞു കിടന്ന ചെളിയും മണ്ണും നാട്ടുകാർ അവരുടെ ചെലവിൽ മണ്ണുമാന്തി ഉപയോഗിച്ചു നീക്കം ചെയ്തു. വി – കോട്ടയം ഭാഗത്തെ ഓടകളിൽ നിന്ന് മണ്ണും ചെളിയും പൂർണമായും നീക്കി ഓടകൾ പുനർ നിർമിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു






