തിരുവല്ല : ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി എസ്ഐടി സംഘം തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് തെളിവെടുപ്പിന് എടുത്തത്. യുവതിയുമായി 2024 ഏപ്രിൽ എട്ടിന് ഹോട്ടലിലെത്തിയെന്ന കാര്യം രാഹുൽ സമ്മതിച്ചു.408 നമ്പർ റൂമും തിരിച്ചറിഞ്ഞു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു.
സംഭവ ദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്.ഹോട്ടൽ രജിസ്റ്ററിൽ രാഹുലിന്റെ യഥാർത്ഥ പേരായ രാഹുൽ ബി.ആർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കണ്ടെടുക്കാനായില്ല. തെളിവെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തി.






