പത്തനംതിട്ട : 13-ാം വയസ്സുമുതൽ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ. പരാതിയിൽ 40 പ്രതികൾക്കെതിരെ ഇലവുംതിട്ട പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ കായിക താരമായ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ 2 കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.
പ്രാഥമിക പരിശോധനയിൽതന്നെ 62 പ്രതികളുണ്ടെന്നാണ് സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.