ന്യൂഡല്‍ഹി: ഗൾഫ് മേഖലയിൽ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രണ്ട് കപ്പലുകളിലുമായി 92,612 ടണ്‍ എല്‍പിജിയുണ്ടെന്ന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അറിയിച്ചു. ഈ മാസം 26 നും 28 നും ഇടയില്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയേക്കുമെന്നും കപ്പലുകളില്‍ യഥാക്രമം 33, 27 ഇന്ത്യന്‍ നാവികരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി കപ്പലുകള്‍ കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചിരുന്നു. ഈ കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകള്‍ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്. ഷിപ് ട്രാക്കിങ് ഡാറ്റകള്‍ പ്രകാരം രണ്ട് കപ്പലുകളും തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്.
ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയായിരുന്നു കപ്പലുകളുടെ സഞ്ചാരം. താരതമ്യേന സുരക്ഷിതമായ പാതയായാണ് ഇത് കണക്കാക്കപ്പെടുന്നത്. യുദ്ധം ആരംഭിച്ചതുമുതല്‍ ഒട്ടേറെ കപ്പലുകളാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.






