തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമർശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇനിയും ആവർത്തിച്ചാൽ കർശന നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രിയദർശിനി ബസ്സുകളിലെ തിരക്കിനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ സീറോ ടിക്കറ്റ് നൽകി പണം തട്ടിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകുകയും നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നത്.





