കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും രംഗത്ത്. സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകൾ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേൾക്കുന്ന നിങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇതുപോലുള്ള കാര്യങ്ങൾ പുറത്ത് കൊണ്ടുവരണം. കേസ് കൊടുത്താൽ സുകുമാരൻ നായരുടെ ആയുഷ്‌കാലത്ത് തീർപ്പാകില്ലെന്നും അതിനായി എൻഎസ്‌എസിന്റെ പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും പറയാനുണ്ടെന്നും എൻഎസ്എസ് വഴി കിട്ടിയ കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യം അല്ല എന്ന് നായർ സമുദായ അംഗങ്ങൾ ഓർക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഞാൻ കേസ് കൊടുക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. കേസുകെട്ടുകൾ ഒഴിവാക്കണമെന്ന് മന്നത്ത് ആചാര്യൻ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ ഒരു കേസ് കൊടുത്താൽ സുകുമാരൻ നായർ അദ്ദേഹത്തിന്റെ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. അതിന് അദ്ദേഹം മന്നത്ത് ആചാര്യൻ പിടി അരി ശേഖരിച്ച് ഉണ്ടാക്കിയ എൻഎസ്‌എസിന്റെ പണമെടുത്ത് കേസ് നടത്തും.ജനാധിപത്യം ഇല്ലെന്ന് പറയുന്നവർക്ക് കേസ് കൊടുക്കാമെന്ന എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ ബി ഗണേശ് കുമാർ.
ഒരു രാത്രി മര്യാദ കേടു കാണിച്ച് പത്തനാപുരം എന്‍എസ്എസ് യൂണിയന്‍ പിരിച്ചുവിട്ടു.ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാമെന്നും അദ്ദേഹം പറഞ്ഞു.





