ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ പ്രത്യേക ലക്ഷ്വറി ബോക്സും ഇരിപ്പിടങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും എടുക്കാൻ കളക്ടറേറ്റിൽ ചേർന്ന നെഹ്റു ട്രോഫി ജനറൽ ബോഡി യോഗം തീരുമാനിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.
ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ് എന്നിവ 10 ശതമാനം വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷവും 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024-ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ബജറ്റ് യോഗം അംഗീകരിച്ചു. 2,45,82,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഈ വർഷത്തെ വള്ളംകളിയുടെ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി 50 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം രൂപ, ഫുഡ് ആൻഡ് അക്കൊമഡേഷൻ നാല് ലക്ഷം, കൾച്ചറൽ കമ്മിറ്റി ഏഴ് ലക്ഷം, ബോണസ് 85 ലക്ഷം, മെയിന്റനൻസ് ഗ്രാന്റ് 18 ലക്ഷം, സോഷ്യൽ മീഡിയ ഏഴ് ലക്ഷം, യൂണിഫോം ആറ് ലക്ഷം, ക്യാഷ് പ്രൈസ് ആൻഡ് മെമെന്റോ ഏഴ് ലക്ഷം തുടങ്ങി വിവിധ ചെലവുകൾ ഉൾപ്പെടുത്തിയാണ് 2.45 കോടി രൂപയുടെ ബജറ്റ്.
80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരു കോടി രൂപയും സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉൾപ്പെടെ പ്രതീക്ഷിത ചെലവിന് തുല്യമായ തുകയുടെ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.