പത്തനംതിട്ട : കുടിക്കാൻ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല കവർന്നു ഓടിയ മോഷ്ടാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഡിഡിആർസിലേക്ക് പോകുന്ന വഴിയിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വർണമാലയാണ് മോഷ്ടാവ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊന്നുകൽ മുള്ളൻകുഴിക്കൽ വീട്ടിൽ സോമൻ (52) ആണ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഏലിയാമ്മ വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചപ്പോൾ ഇയാൾ അടുക്കളയിലെത്തി പിന്നിലൂടെ മാല കവർന്നെടുക്കുകയായിരുന്നു . പിടിവലിക്കിടയിൽ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കയ്യിലിരുന്നു. ബഹളം വച്ചപ്പോൾ ഇവരെ തള്ളി താഴെയിട്ടിട്ട് കയ്യിൽകിട്ടിയ മാലയുടെ ബാക്കിയുമായി ഇയാൾ വീടിന്റെ മുൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.
ഏലിയാമ്മയുടെ ഇടതുകഴുത്തിൽ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോൾ അതുവഴി പോയ യാത്രക്കാർ ഇയാളെ പിടിച്ച് തടഞ്ഞുവച്ചു പത്തനംതിട്ട പോലീസിൽ വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ ജെ യു ജിനുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.