പത്തനംതിട്ട: വീട്ടമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 20 വർഷവും ഒരു മാസവും കഠിനതടവും 55500 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി മൂന്ന്. കോന്നി അരുവാപ്പുലം മുതുപേഴുങ്കൽ മുറ്റാക്കുഴി നടുവിലെ തറ വീട്ടിൽ കുട്ടനെന്ന
അജയകുമാ(50)റിനെയാണ് ജഡ്ജി ഡോ. പി കെ ജയകൃഷ്ണൻ ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി ബിന്നി ഹാജരായി. വധശ്രമത്തിനു 10 വർഷവും, കഠിനദേഹോപദ്രവം ഏൽപ്പിച്ചതിനു 7 വർഷവും, ദേഹോപദ്രവത്തിനു 3 വർഷവും, കുറ്റകരമായി അതിക്രമിച്ചുകടന്നതിന് ഒരു മാസവും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസവും 7 ദിവസവും വെറും തടവ് അനുഭവിക്കണം.
2018 മേയ് 20 ന് പകൽ മൂന്നിനാണ് സംഭവം. പ്രതിയുടെ അയൽവാസിയായ വിനോദിനി(58)യെയാണ് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വെട്ടുകത്തികൊണ്ട് തലയിലും പിൻ കഴുത്തിലും ഇടതു കൈക്കും മുഖത്തും ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചത്. ഇയാൾ മദ്യപിച്ചുവന്ന് സ്ഥിരമായി അസഭ്യം പറയുന്നതിനെതിരെ കോന്നി പോലീസിൽ വീട്ടമ്മ പരാതി നൽകിയിരുന്നു.
ഇതിന്റെ വിരോധം കാരണമാണ് പ്രതി ആക്രമണം നടത്തിയത്. തലയോട്ടിക്കും വലതു കണ്ണിന് താഴെ അസ്ഥിക്കും പൊട്ടലുണ്ടായി. അബോധാവസ്ഥയിലായിരുന്നതിനാൽ ബന്ധു അമ്പിളിസുരേഷിന്റെ മൊഴിപ്രകാരമാണ് അന്നത്തെ എസ് ഐ ഇ ബാബു കേസ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനെടുത്ത കേസ് തുടർന്ന് അന്ന് കോന്നി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ് അഷാദ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.