ആറന്മുള: ആറന്മുള മണ്ഡലത്തിലെ 8 റോഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് വൈകിട്ട് 4-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
പത്തനംതിട്ട നഗരസഭ, നാരങ്ങാനം, ഇലന്തൂർ , ചെന്നീർക്കര, മെഴുവേലി , കുളനട എന്നി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പത്തനംതിട്ട – അയിരൂർ, മുട്ടുകുടുക്ക – ഇല്ലത്ത് പടി, മുട്ടുകുടുക്ക – പ്രക്കാനം, പ്രക്കാനം – ഇലവുംതിട്ട, കുളനട – രാമൻചിറ, താന്നിക്കുഴി – തോന്ന്യാമല എന്നീ റോഡുകൾ 102.89 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ റോഡുകൾ പൂർത്തീകരിച്ചത്. 28.204 കി.മീ റോഡ് ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് പുനരുദ്ധരിച്ചിട്ടുള്ളതും ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി, കലുങ്കുകൾ, ഓടകൾ തുടങ്ങിയവയും റോഡ് സുരക്ഷാ ക്രമീകരണങ്ങളായ റോഡ് മാർക്കിംഗ്, ക്രാഷ് ബാരിയർ ദിശാ സൂചനാ ബോർഡുകൾ ഐ.ആർ.സി പ്രകാരമുള്ള വേഗതാ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ടി.പി ക്കായിരുന്നു നിർവ്വഹണ ചുമതല.
തിരുവല്ല- കുമ്പഴ റോഡിൽ സെൻ്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ പരിയാരം ജംഗ്ഷൻ വരെ ബിസി ഓവർലേ പ്രവൃത്തി 5.75 കോടി രൂപക്കാണ് പൂർത്തീകരിച്ചത്. 7.70 കിലോമീറ്റർ നീളത്തി ബിസി ഓവർലേ പ്രവൃത്തിയും കൽവർട്ട്, കോൺക്രീറ്റ് ഓട്, ഐറിഷ് ഡ്രെയിൻ , റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവ ഉൾപ്പടെയാണ് പൂർത്തീകരിച്ചത്.
ഇലന്തൂർ പഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും ബന്ധിപ്പിച്ച് കൊണ്ടുള്ള പരിയാരം ജംഗ്ഷനിൽ ആരംഭിച്ച് തോണിക്കുഴി ജംഗ്ഷനിൽ അവസാനിക്കുന്ന പരിയാരം – വെട്ടിപ്പുറം റോഡ് 7 കോടി രൂപക്കാണ് പൂർത്തീകരിച്ചത്. 5.20 കിലോമീറ്റർ നീളത്തിൽ 5.50 മീറ്റർ വീതിയിൽ ബി.എം & ബി.സി നിലവാരത്തിൽ കോൺക്രീറ്റ് ഓട, കൾവർട്ട്, ഡി.ആർ സംരക്ഷണഭിത്തി പ്രവൃത്തികൾ എന്നിവ ഇതോടൊപ്പം പൂർത്തീകരിച്ചത്.






