കോട്ടയം : സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ സമൂഹത്തിൽ ഇടപെടുന്ന ഒരു സഭ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വീക്ഷിക്കുന്നത്. സിനിമകളിൽ അക്രമങ്ങളും, ലഹരി ഉപയോഗവും മഹത്വവൽക്കരിരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
മയക്കുമരുന്നുകളെ നിസാരവൽക്കരിക്കുന്ന സിനിമകൾ ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണെന്ന സഭയുടെ മുൻനിലപാടിനുള്ള പിന്തുണകൂടിയായി മുഖ്യമന്ത്രിയുടെ വാക്കുകൾ. ലഹരി വിപത്തിനെതിരെ ഡ്രഗ്സിറ്റ് എന്ന പേരിൽ സഭ സംഘടിപ്പിച്ച കോൺക്ലേവും, സഭയുടെ യുവജനപ്രസ്ഥാനം ലഹരിക്കെതിരെ നടത്തിയ കേരളയാത്രയുമൊക്കെ ഇതേ ആശയങ്ങളാണ് ഉയർത്തിപ്പിടിച്ചത്.
സിനിമാ നയരൂപീകരണ ചർച്ചയിൽ തന്നെ ഗൗരവമേറിയ ഈ ചിന്ത പങ്കുവെച്ചതിന് മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ലഹരിക്കെണിയിൽ നിന്ന് നമ്മുടെ സമൂഹത്തെ രക്ഷിക്കാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങൾക്കും മലങ്കരസഭയുടെ പൂർണപിന്തുണയുണ്ടാകുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.