പത്തനംതിട്ട: ശബരിമലയിൽ തീർഥാടകർക്ക് സുഗമ ദർശനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് അടുത്ത തീർഥാടന കാലം മുതൽ പുതിയ മാർഗരേഖ തയ്യാറാക്കുന്നു.
സ്പോട്ട് ബുക്കിങ് പൂർണമായും ഒഴിവാക്കി വെർച്വൽ ക്യൂ വഴി പ്രതിദിനം 80,000 ഭക്തരെ മാത്രം കയറ്റിവിടാൻ ബോർഡ് തീരുമാനിച്ചു.കഴിഞ്ഞ തീർഥാടന കാലത്ത് സംഭവിച്ച പാളിച്ചകൾ ഇനി ആവർത്തിക്കാതിരിക്കാനാണ് മാർഗരേഖ തയ്യാറാക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
മാർഗരേഖ തയ്യാറാക്കുന്നതിന് ദേവസ്വം വിജിലൻസ് എസ്.പിയെ ചുമതലപ്പെടുത്തി. പമ്പയിലും നിലയ്ക്കലും നിലവിലുള്ള സ്പോട്ട്ബുക്കിങ് കേന്ദ്രങ്ങൾ നിർത്തലാക്കും. ശബരിമലയിലും പമ്പയിലും അയ്യപ്പ സേവാ സംഘം പോലുള്ള സംഘടനകളുടെ പ്രവർത്തനം ഇനി അനുവദിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. പകരം ദേവസ്വം ബോർഡ് നിയോഗിക്കുന്ന 5000 പേർക്ക് ജോലി നൽകും. ഇവർക്ക് യൂണിഫോമും ഏർപ്പെടുത്തും.
സന്നിധാനത്ത് ഡോക്ടർമാരുടെ ചുമതലയിൽ നടന്നു വരുന്ന ആശുപത്രികൾ നിർത്തലാക്കും. ശബരിമലയിൽ സർക്കാർ നൽകുന്ന ആരോഗ്യ സേവനങ്ങൾ ഫലപ്രദമായതിനാലാണ് അമൃത ആശുപത്രി പോലുള്ളവയെ ഒഴിവാക്കി കെട്ടിടം വീണ്ടെടുക്കുന്നത്.
ഡോളി സർവീസിന് പ്രീപെയ്ഡ് സംവിധാനം, നിലയ്ക്കലിൽ കൂടുതൽ സുരക്ഷാ ജീവനക്കാർ, ശബരിമല നടപ്പന്തൽ, ശരംകുത്തി എന്നിവിടങ്ങളിൽ തീർഥാടകർക്ക് വിശ്രമിക്കാൻ കസേരകൾ, ചുക്കുവെള്ള വിതരണത്തിന് വാക്വം കവേർഡ് പൈപ്പുകൾ, സ്റ്റീൽ കുപ്പികൾ, സന്നിധാനത്ത് ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് വരുന്ന സീസണിൽ നടപ്പാക്കുന്ന തീർഥാടക ക്ഷേമ പദ്ധതികളെന്നും ബോർഡ് വ്യക്തമാക്കി