തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ഉത്തരവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തു വിട്ടത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു .മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് വ്യാപകമാണ്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കാറുണ്ടെന്നും വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്നാണ് വിളിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം, സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം,തുല്യ പ്രതിഫലം നൽകണം തുടങ്ങിയ വിവിധ നിർദേശങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്.
2019 ഡിസംബറിൽ ഹേമാ കമ്മിഷൻ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം പുറത്തുവിട്ടത്.