തിരുവനന്തപുരം : കെഎസ്‌യു നേതാക്കളെ കൈയാമം ചെയ്ത സംഭവത്തിൽ തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ പോലീസ് നടപടിക്കെതിരേ രൂക്ഷവിമർശനവുമായി Opposition Leader V.D. Satheesan. സംഭവത്തിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരാണ്. അവർക്ക് പാർട്ടി സംരക്ഷണം കൊടുക്കുന്നതുകൊണ്ടാണ്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് കെഎസ്‌യുക്കാരെ, കള്ളക്കേസിൽ കുടുക്കി തീവ്രവാദികളേയും കൊടും ക്രിമിനലുകളേയും പോലെ കൊണ്ടുവന്നത്. എന്തു നീതിയാണ് കേരളത്തിൽ നടപ്പിലാകുന്നത്.
രാജാവിനേക്കാൾ രാജഭക്തികാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയിൽ നുള്ളിക്കോ, പണ്ടൊക്കെ ഞങ്ങൾ പൊറുക്കുകയായിരുന്നു. ഇനി എല്ലാം ഓർത്തുവെക്കും. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ല. അത്രമാസം തോന്നിവാസവും അസംബന്ധവുമാണ് ഇവർ കാണിക്കുന്നത്.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്. ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തി നിൽക്കുന്നു. ഒരു ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. സംസാരിക്കാൻ ഭയമാണ്. നിങ്ങളുടെ വകുപ്പിലാണ് മുഖ്യമന്ത്രി ഈ തോന്ന്യാസം മുഴുവൻ നടക്കുന്നത്.
കേട്ടുകേൾവിയില്ലാത്ത വൃത്തികേടുകൾ കേരളത്തിൽ പോലീസിന്റെ പേരിൽ അരാജകത്വവും അധിക്രമവും നടക്കുന്നത്. കേരളത്തിലെ പോലീസിനെ തീവ്രവാദികളെ പോലെയാക്കി മാറ്റി. പാർട്ടിക്കാരുടെ തോന്നിവാസത്തിന് കൂട്ടുനിൽക്കാൻ കേരളാ പോലീസിനെ തകർത്ത് തരിപ്പണമാക്കി. ഇതിന് നിങ്ങളെക്കൊണ്ട് നിങ്ങളെ ഉത്തരം പറയിപ്പിക്കും, വി.ഡി. സതീശൻ പറഞ്ഞു.






