കോഴഞ്ചേരി: കഴിഞ്ഞ 6 പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വായനശാലയ്ക്ക് പൂട്ടുവീണു. വായനശാലയിലേക്കു വരുത്തിയിരുന്ന ദിനപ്പത്രങ്ങളും നിർത്തി. സ്വാതന്ത്ര്യലബ്ദിക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചതാണ് ഈ വായനശാലയെന്നും അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചത് ഇവിടെ നിന്നാണെന്നും പഴയ തലമുറക്കാർ പറയുന്നു.
നാരങ്ങാനം സ്വദേശികളായ മുൻ എം.എൽ.എമാരായ പരീതു രാവുത്തർ, എൻ.ജി ചാക്കോ തുടങ്ങിയ നേതാക്കൾ നാരങ്ങാനത്തിൻ്റെ വികസന ചർച്ചകൾക്കു് വേദിയാക്കിയിരുന്നത് ഈ വായനശാലയായിരുന്നു. ഇവിടെ നടന്ന ചർച്ചകളുടെ ഫലമായിട്ടാണ് വില്ലേജ് ഓഫീസ്, എസ്.ബി.ഐ, മൃഗാശുപത്രി എന്നിവയൊക്കെ പഞ്ചായത്തിൽ വന്നതെന്നും പഴയ കാലത്തെ ഓർത്തെടുത്ത് അവർ വേദനയോടെ പറഞ്ഞു. നിർധനരായ നിരവധി പ്രദേശവാസികൾ പത്രവായനയ്ക്ക് ആശ്രയിച്ചിരുന്ന വായനശാലയുടെ പ്രവർത്തനമാണ് ഭരണസമിതി ഇപ്പോൾ അവസാനിപ്പിച്ചത്.
വളരെ വിശാലമായ വായനശാലയുണ്ടായിരുന്നെങ്കിലും ആ സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ വന്നതോടെ പഞ്ചായത്ത് കെട്ടിടത്തിൻ്റെ സ്റ്റെയർകെയ്സിന് അടിഭാഗത്ത് ഒരു മേശയും ഒരു ബഞ്ചും മാത്രം ഇട്ട് പ്രവർത്തനം തുടർന്നിരുന്നു. പിന്നീട് ഇവിടം പഴയ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഇടമായി മാറി. അതോടെ ആരും ഇവിടെ പത്രം വായിക്കാൻ എത്താതെയായി
വായിക്കാൻ ആളില്ലെന്ന ന്യായം പറഞ്ഞാണ് ഇപ്പോൾ അഞ്ചോളം ദിനപ്പത്രങ്ങൾ നിർത്തിയത്.വായനശാലയോട് ചേർന്ന് 1945 വർഷം മുതലുള്ള 6000 ലേറെ പുസ്തകങ്ങൾ ഉളള ഗ്രന്ഥശാലയും ഉണ്ട്.ഇവിടെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സേവനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
വായനശാലയുടെ പ്രവർത്തനം പുന:രാരംഭിക്കുന്നതിന് അധികാരികൾ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യo