തിരുവല്ല: യുദ്ധഭീതിയിലായിരിക്കുന്ന പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ ലോക സമൂഹം പ്രാർത്ഥിക്കുകയും സമാധാനം ശ്രമങ്ങൾ ഊർജിതമാക്കുകയും വേണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത അഭിപ്രായപ്പെട്ടു. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോക നേതാക്കൾ ആയുധം ഉപേക്ഷിച്ചു സമാധാനത്തിന്റെ മാർഗം സ്വീകരിക്കാൻ തയാറാകണം. യുദ്ധങ്ങളും സംഘർഷങ്ങളും ഒന്നിനും പരിഹാരമല്ല. യുദ്ധങ്ങളും മനുഷ്യ കുരുതികളും പ്രാകൃതമാണ്.
ഹിംസയുടെ മാർഗം പരിഷ്കൃത്യ ലോകത്തിന് യോജിച്ചതല്ല. ഈ മാർഗത്തിൽ നിന്ന് ലോകനേതാക്കൾ പിന്തിരിയണം. ആയുധം കൊണ്ട് ആർക്കും ഒന്നും നേടാനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധ പ്രേമികൾ പോലും വിസ്‌മൃതിയിലായിട്ടേ ഉള്ളൂ. ഇസ്രായേൽ, അമേരിക്ക സംയുക്ത മിസൈൽ ആക്രമണങ്ങളിൽ ഇറാനിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇറാനിൽ സ്കൂളിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ 85 ലധികം പെൺകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് .
പശ്ചിമേഷ്യൽ വിവിധ രാജ്യങ്ങൾ തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. മിസൈൽ ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നു. വ്യോമ, സമുദ്ര ഗതാഗതങ്ങൾ നിശ്ചലമായി. ഗൾഫ് രാജ്യങ്ങളിലെല്ലാം യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു. നൂറുകണക്കിന് പ്രവാസി മലയാളികളും ഗൾഫ് രാജ്യങ്ങളിൽ ആശങ്കയോടെ കഴിയുന്നു.
രണ്ടു ലോകയുദ്ധങ്ങളുടെയും ചെറുതും വലുതുമായ നൂറുകണക്കിന് അക്രമങ്ങളുടെയും കെടുതികളിലൂടെ കടന്നു പോയതാണ് ഈ ലോകം. യുദ്ധവും സംഘർഷങ്ങളും കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല. രക്തച്ചൊരിച്ചിലും അനാഥത്വവും കൂട്ടപ്പലായനങ്ങളുമായി ജനങ്ങൾക്ക് ദുരിതം മാത്രമാണ് യുദ്ധങ്ങൾ സമ്മാനിച്ചിട്ടുള്ളത്. യുദ്ധം സാമ്പത്തിക അരക്ഷിതാവസ്ഥ അടക്കം ലോകത്തെ കൂടുതൽ കെടുതികളിലേക്ക് നയിക്കും. ഈ സാഹചര്യം അനുവദിച്ചു കൂടായെന്നും മെത്രാപ്പൊലിത്ത കൂട്ടിച്ചേർത്തു.






