പന്തളം: മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയുടെ തയ്യാറെടുപ്പുകൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.
ജനുവരി 12ന് പന്തളത്ത് തുടങ്ങി 14ന് ശബരിമലയിൽ ഘോഷയാത്ര എത്തും.
അടൂർ ഡിവൈഎസ്പി ഘോഷയാത്രയുടെ ചുമതലകൾ നിർവഹിക്കും. തിരുവാഭരണം എടുക്കുന്ന സമയത്തും യാത്രവേളയിലും പോലീസ് സുരക്ഷയുണ്ടാകും. പന്തളം തൂക്കുപാലത്തിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും. പോലീസ് സ്റ്റേഷൻ അതിർത്തികളിൽ പ്രത്യേക സംഘങ്ങളെ വിന്യസിക്കും.
കുടിവെള്ളം, ബയോ ടോയ്‌ലറ്റുകൾ, വിശ്രമിക്കാനുള്ള സൗകര്യം, തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉറപ്പാക്കണം . വഴിയിലെ മാലിന്യം നീക്കം ചെയ്യണം. വഴിവിളക്കുകൾ ഉറപ്പാക്കണം. മകരവിളക്ക് വ്യൂ പോയിന്റുകളിൽ സുരക്ഷാവേലികൾ സ്ഥാപിക്കണം. മരിച്ചില്ലകൾ വെട്ടി മാറ്റണം. ഇടത്താവളങ്ങളിലെ കടവുകളും വൃത്തിയാക്കണം.
തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ പെടാത്ത സ്ഥലങ്ങളിൽ കെഎസ്ഇബി വഴിവിളക്കുകൾ ഉറപ്പാക്കണം.എക്സൈസ് പെട്രോളിങ് ശക്തമാക്കണം. ഘോഷയാത്ര ആരംഭിക്കുന്ന ദിവസം പന്തളം ഭാഗത്തേക്ക് കെഎസ്ആർടിസി അധിക ബസ് സർവീസുകൾ ക്രമീകരിക്കണം.
ഘോഷയാത്രയോടൊപ്പം ആംബുലൻസ് – മെഡിക്കൽ ടീം ഉണ്ടായിരിക്കണം. 12ന് കുളനട ആരോഗ്യ കേന്ദ്രം വൈകിട്ട് ആറ് വരെ പ്രവർത്തിക്കണം. തിരുവാഭരണം കടന്നുപോകുന്ന ദിവസം ചെറുകോൽ,കാഞ്ഞീറ്റുകര, വടശ്ശേരിക്കര, റാന്നി പെരുനാട് ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം.
പൊതുമരാമത്ത് നിരത്ത് വിഭാഗം, പാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണം.ജനുവരി അഞ്ചിന് മകരവിളക്ക് വ്യൂ പോയിന്റുകളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംയുക്ത സുരക്ഷാ പരിശോധന നടത്തുമെന്നും കലക്ടർ അറിയിച്ചു.
ആചാര അനുഷ്ഠാനങ്ങളോടെ 60 വർഷമായി തിരുവാഭരണ ഘോഷയാത്രയിൽ പ്രധാന പേടകം വഹിക്കുന്ന ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയെ ആദരിച്ചു.