തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി. കേസിൽ മൂന്ന് വർഷത്തെ തടവും പിഴയുമാണ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇതോടെ എംഎല്‍എ സ്ഥാനത്തു നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.






