തിരുവല്ല : മല്ലപ്പള്ളി- തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന തിരുവമ്പാടി ബസിൻ്റെ ഡ്രൈവർ കുറ്റപ്പുഴ സ്വദേശി വി കെ കലേഷി (35) നെ ബസിൽ കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിനുനേരെ വടിവാൾ വീശുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി.
കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കൽ വീട്ടിൽ വി കെ ജയകുമാർ (46), തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സുബയ്യാപുരം സ്വദേശിയും ചെങ്ങരൂർ കടുവാക്കുഴി പുത്തൻപുരയ്ക്കൽ വീട്ടിൽ വാടകയ്ക്ക് താമസം പി ഉദയരാജ് (29), ആനിക്കാട് നടുകെപ്പടി ആലക്കുളത്തിൽ വീട്ടിൽ ജോബിൻ രാജൻ (24) എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് വന്ന തിരുവമ്പാടി എന്ന് പേരുള്ള സ്വകാര്യ ബസ് കടുവാക്കുഴിയിൽ തടഞ്ഞുനിർത്തിയശേഷമായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ട് നാലിന് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടുവാക്കുഴിയിലെ വർക്ഷോപ്പിന് മുന്നിലാണ് സംഭവം.ഇയാളാണ് ബസ് തടഞ്ഞിട്ടത്, ഈസമയം മറ്റ് പ്രതികൾ പിൻവാതിലിലൂടെ ബസിനുള്ളിൽ കടന്ന് കണ്ടക്ടറെ ആദ്യം ഭീഷണിപ്പെടുത്തി.
തുടർന്ന് അസഭ്യം വിളിച്ചുകൊണ്ട് രണ്ടാം ഉദയരാജ് പ്രതി ഡ്രൈവറുടെ കാബിനുള്ളിൽ കയറി കയ്യിലിരുന്ന രണ്ടടിയോളം നീളമുള്ളതും ഇരുതലമൂർച്ചയുള്ളതുമായ വടിവാൾ കഴുത്തിനു നേരേ വെട്ടാൻ വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ കഴുത്തിൽ കൊണ്ടില്ല. പ്രതികൾ ബസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.
വർക്ക്ഷോപ്പിൽ ബസിന്റെ പെയിന്റിംഗ് ചെയ്തതിന്റെ കൂലി നൽകിയില്ല എന്നതാണ് മുഖ്യവിരോധ കാരണമെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സംഭവം അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്തെത്തി 3 പേരെ കസ്റ്റഡിയിൽ എടുത്തു. നാലാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
കലേഷിൻ്റെ പരാതി പ്രകാരം ആയുധനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് സി പി ഓ ഷമീർ മൊഴി രേഖപ്പെടുത്തി, എസ് ഐ എസ് സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്തു. കീഴ്വായ്പൂർ എസ് എച്ച് ഓയുടെ ചുമതല വഹിച്ചു വരുന്ന കോയ്പ്പുറം പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.