തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. 2018 മുതൽ 14,000-ത്തിലധികം റേഷൻ കടകളിൽ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീനുകൾ വഴി വിതരണം മെച്ചപ്പെടുത്തി.
ഇ-പോസ് മെഷീനുകളെ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങളുമായി (ഇ-ബാലൻസ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അളവും തൂക്കവും കൃത്യമാക്കി, ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി ഗുണഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കും.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ ഇലക്ട്രോണിക് തൂക്കയന്ത്രങ്ങൾ വാങ്ങാൻ ഇ-ടെണ്ടർ നടപടികൾ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ഇ-പോസ് ഇന്റഗ്രേഷൻ, വാറന്റി, എഎംസി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെണ്ടർ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ റേഷൻ കടകളിലും ഇ-പോസും ഇലക്ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.
ബ്ലൂടൂത്ത് അല്ലെങ്കിൽ യുഎസ്ബി വഴി തൂക്കയന്ത്രത്തിൽ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഇ-പോസിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. കൃത്യമായ തൂക്കം ലഭിച്ചാൽ മാത്രം ബില്ലിംഗ് സാധ്യമാകുന്ന സോഫ്‌റ്റ്വെയർ ക്രമീകരണവും നിലവിൽ വരും.