ന്യൂഡൽഹി: ഇറാനുമായി രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായി മണിക്കൂറുകൾക്കകം പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലേക്ക് സൈനിക ആയുധങ്ങൾ കൈമാറുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടനടി 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഈ കടുത്ത തീരുമാനം ലോകത്തെ അറിയിച്ചത്. ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്ക വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും ഈ അധിക നികുതി ബാധകമായിരിക്കും. ഇതിൽ യാതൊരുവിധ ഇളവുകളോ ഒഴിവാക്കലുകളോ ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഏത് രാജ്യങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ട്രംപ് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, ഇറാന്‍റെ സൈനിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും എതിരെയുള്ള പരോക്ഷമായ താക്കീതായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇതിനെ കാണുന്നത്. മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ നൽകി ചൈനയും റഷ്യയും ഇറാനെ സഹായിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.
എന്നാൽ റഷ്യക്കെതിരെയുള്ള ആരോപണങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇറാന്‍റെ സാമ്പത്തിക സ്രോതസ്സുകൾക്കൊപ്പം അവരെ സഹായിക്കുന്ന രാജ്യങ്ങളുടെ വാണിജ്യ മേഖലകളെയും തളർത്തുക എന്ന തന്ത്രമാണ് ട്രംപ് ഇതിലൂടെ പയറ്റുന്നത്. അമേരിക്കയുടെ ഈ നീക്കം ആഗോള വ്യാപാര മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയേറെയാണ്.






