എടത്വ: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16-ന് കൊടിയേറി 27 -ന് സമാപിക്കും. 16-ന് രാവിലെ ആറ് മണിക്ക് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8ന് നാരകത്രമുട്ട് 10 നമ്പർ എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ചമയകൊടിക്കുള്ള കൊടിക്കൂറയും കയറും ഏത്തിക്കും.
തുടർന്ന് ചമയകൊടിയേറ്റ് നടക്കും. 9 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റു നടക്കും. 17-ന് രാവിലെ 9 ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും.
20 ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജ ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശീമാട്ടി സിഇഒ ബീനാ കണ്ണന്റെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും.
നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 27ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.






