കൊച്ചി : തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു.അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്.സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2005 ൽ നടന്ന സംഭവത്തിൽ ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ, അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.2018 ലാണ് സിബിഐ കോടതി ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.ഇതിൽ എസ്.വി.ശ്രീകുമാർ 2020ൽ മരിച്ചു .അഞ്ചു മുതൽ ഏഴു വരെയുള്ള പ്രതികൾക്ക് 3 വർഷം തടവും വിധിച്ചിരുന്നു.
മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ഉദയകുമാർ(25) 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെ തുടയിലെ രക്തധമനികൾ പൊട്ടി മരിച്ചെന്നാണ് കേസ്. ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.






