തിരുവനന്തപുരം : രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പി എം ജെ വി കെ) മിൻ്റെ ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികൾ കേരളം വളരെ മികച്ച നിലയിലാണ് നടപ്പാക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതി നടത്തിപ്പിൽ കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.
പിഎംജെവികെ പദ്ധതി പ്രകാരം ദേശീയ തലത്തിൽ ഒൻപത് ലക്ഷം യൂണിറ്റുകളിലായി 25000 കോടി രൂപ നൽകിയതായും 350 യൂണിറ്റുകളിലായി കേരളത്തിൽ 283 കോടി അനുവദിച്ചതായും ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.പദ്ധതി പ്രകാരം 2017 മുതൽ 2022 വരെയുള്ള കാലയളവിൽ കേന്ദ്രം 80 പദ്ധതികൾ അനുവദിച്ചതായും ഇതിൽ 43 എണ്ണം പൂർത്തീകരിച്ചതായും ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനുമായി സഹകരിച്ചുള്ള പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, മത്സ്യഫെഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ചടങ്ങിൽ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ചെക്കുകളും വിതരണം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന മേഖലാ അവലോകന യോഗത്തിൽ ദക്ഷിണ മേഖല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.