പത്തനംതിട്ട : മുൻവിരോധം കാരണം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ആറന്മുള പോലീസ് പിടികൂടി. പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ ആസ്ലി ഷിബു മാത്യു(22)വാണ് അറസ്റ്റിലായത്. ആറിന് രാത്രി 9.15 ന് കൈതക്കൽ ജംഗ്ഷനിലാണ് യുവതിക്കും സുഹൃത്ത് ആദിത്യനും മർദ്ദനമേറ്റത്.
ആദിത്യനും സുഹൃത്തുക്കളും ദേഹോദ്രവം ഏൽപ്പിച്ചതിനുള്ള വിരോധത്താലാണ് ആസ്ലിയും രണ്ടാം പ്രതിയും ചേർന്ന് മർദ്ദിച്ചത്. യുവതിയും ആദിത്യനും ഒരുമിച്ച് ബൈക്കിൽ യാത ചെയ്യുമ്പോൾ പ്രതികൾ ബൈക്കിലെത്തി അസഭ്യം വിളിക്കുകയും യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു.
തുടർന്ന് ആസ്‌ലി ആദിത്യനെ കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിച്ചു. പിന്നീട് ബൈക്കിൽ ചവിട്ടി താഴെയിടുകയും വീണു കിടന്ന ആദിത്യനെ കയ്യിലിരുന്ന കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തടസ്സം പിടിച്ച യുവതിയെ മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും നെഞ്ചിൽ തള്ളി താഴെ ഇടുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.
ഇന്നലെ സ്റ്റേഷനിൽ എത്തി പരാതി നൽകിയ യുവതിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രാഥമിക നടപടികൾക്ക് ശേഷം പ്രതികളെ തെരഞ്ഞ പോലീസ്, അസ്‌ലിയെ ഇലന്തൂർ ജംഗ്ഷനിൽ നിന്നും വൈകിട്ട് നാലോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.
തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഒളിവിലായ രണ്ടാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കി. പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.