പത്തനംതിട്ട : 12 കാരിയായ വിദ്യാർത്ഥിനി സ്കൂളിൽ പോകുംവഴി ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കുഴിക്കാട് പുത്തൻ വീട്ടിൽ എം എസ് അനസ് (23) ആണ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ടശേഷം, ഇൻസ്റ്റാഗ്രാം സന്ദേശം അയച്ചും, സ്വന്തം നഗ്ന ചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചുകൊടുത്തും, പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെ 8.40 ഓടെ സ്കൂൾ യൂണിഫോമിലായിരുന്ന കുട്ടിയെ കായംകുളത്തേക്ക് പ്രതി കയറ്റിക്കൊണ്ട്പോകുക ആയിരുന്നു. യാത്രക്കിടയിൽ ലൈംഗിക അതിക്രമം കാട്ടി. തുടർന്ന് കായംകുളത്ത് കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് ചൊവ്വാഴ്ച തന്നെ കോന്നി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിലാക്കിയ അന്വേഷണത്തിൽ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച് യുവാവിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണത്തിൽ ഇരുവരും കായംകുളത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിൾ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു.
യുവാവിനെ കസ്റ്റിഡിയിലെടുത്ത് കോന്നിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോന്നി പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.