തിരുവനന്തപുരം : ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാതിലിൽ റീത്ത് വച്ചു. രണ്ട് പൊലീസുകാരാണ് വീടിനു കാവലായി ഉണ്ടായിരുന്നത്. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ പുറത്താക്കി.
അതേസമയം,ചികിത്സാപിഴവിന് വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവർ നിലവിൽ പ്രതിയല്ല.മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.






