കൊട്ടിയം : ഉത്സവാഘോഷത്തിനിടെ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ . മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസി(19)നെ കൊലപ്പെടുത്തിയ കേസിൽ ആദിത്യൻ(19), വിനു(26), പ്രിജിത്, അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത 2 പേരുമാണ് പിടിയിലായത്.
ശനിയാഴ്ച രാത്രി കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം .പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നിൽ കളിക്കുകയായിരുന്ന തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണം .ആദിത്യനും സുഹൃത്തുക്കളും ചേർന്ന് തേജസിനെ വളഞ്ഞിട്ടു മർദിക്കുകയും കൈവശം കരുതിയിരുന്ന കത്തികൊണ്ട് ആദിത്യൻ തേജസിനെ കുത്തുകയുമായിരുന്നു.
കുത്തുകൊണ്ട് താഴെവീണ തേജസിനെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഒാടെ തേജസ് മരിച്ചു.കുത്തിയ ശേഷം ഒളിവിൽ പോയ പ്രതികളെ ഞായറാഴ്ച പുലർച്ചെ നാലരയോടെ അഖിൽരാജിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ ഒരാളായ വിനു എൻ.ഡി.പി.എസ്. കേസിൽ നേരത്തേയും ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെയും റിമാൻഡ് ചെയ്തു.






