ആലപ്പുഴ : 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയതായി എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
പി.പി.ചിത്തരജ്ഞൻ എം.എൽ.എ യോഗത്തിൽ സന്നിഹിതനായി. തോമസ് കെ.തോമസ് എം.എൽ.എ ഓൺലൈനിൽ പങ്കെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും യോഗത്തിൽ സബ് കളക്ടർ സമീർ കിഷൻ അവതരിപ്പിച്ചു.2,51,18,725.20 രൂപ വരവും 2,85,39,328.14 രൂപ ചെലവും വരുന്ന വരവ് ചെലവ് കണക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചു. ഓഡിറ്റിന് ശേഷമുള്ള കണക്കാണ് യോഗം അംഗീകരിച്ചത്. 34,20,603 രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു.
ചൂരൽ മല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവസാന നിമിഷം വള്ളം കളി മാറ്റിവയ്ക്കേണ്ടിവന്നത് അധികചെലവിനിടയാക്കിയതായി ചെയർമാൻ പറഞ്ഞു. മെയിൻ്റനൻസ് ഗ്രാൻ്റും പ്രൈസ് മണിയും 2023 ലെ സിബിഎല്ലിൽ നിന്ന് രണ്ട് വള്ളങ്ങൾക്ക് നൽകാനുള്ള ബോണസും കൂടി നൽകണമെന്നും ഇത് കണക്കിൽ ഉൾപ്പെടുത്തണമെന്നുമുള്ള യോഗത്തിലെ നിർദേശം അംഗീകരിച്ചു. പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് പൂർണമായും നൽകി. ബോണസ് നൽകുന്നതിനായി 13,330,000 രൂപയും ഇൻഫ്രാസ്ട്രക്ചർ കമ്മറ്റിയുടെ 71,77,842 രൂപയും ചെലവിൽ ഉൾപ്പെടുന്നു.