ന്യൂഡല്‍ഹി : പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയം. വ്യക്തത ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നും കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാല്‍ പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിൻമാറുക കേരളത്തിന് എളുപ്പമല്ല. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പിൻമാറാൻ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷാ അഭിയാന്റെ (എസ്‌എസ്‌എ) ഫണ്ട് തടയാൻ കേന്ദ്രത്തിന് കഴിയും.
പി എം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം കരാർ റദ്ദാക്കാനും പിൻവലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് മാത്രമാണ്. പി എം ശ്രീയില്‍ നിന്ന് പിൻമാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്‌എസ്‌എയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലായ് 26ന് പദ്ധതിയില്‍ ചേരാൻ പഞ്ചാബ് സന്നദ്ധ അറിയിക്കുകയായിരുന്നു.
പി എം ശ്രീ കരാർ താല്‍ക്കാലികമായി നിറുത്തിവയ്ക്കാം എന്നല്ലാതെ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മറാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
ധാരണാപത്രം തത്കാലം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തു നല്‍കാമെന്നും പദ്ധതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിക്കാമെന്നുമാണ് കേരള സർക്കാരിന്റെ പുതിയ തീരുമാനം.




 
                                    

