എടത്വ :ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തുടക്കംകുറിച്ച് നിലവറദീപം തെളിഞ്ഞു. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്ര ആനകൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ ആട്ടവിളക്കിലേക്ക് പകർന്നു.
നിലവറദീപം കൊടിമരച്ചുവട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. തുടർന്ന് പൊങ്കാല വിളംബര ഘോഷയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നിർവഹിച്ചു.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവകമ്മറ്റി ഭാരവാഹികൾ, ചക്കുളത്തമ്മ മാത്യു സമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 04 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർന്നു. പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡൻ്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂ തിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം & ന്യൂനപക്ഷകാര്യം കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും, തമിഴ്‌നാട് മുൻ മുഖ്യ മന്ത്രി ഒ.പനീർ ശെൽവം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
11 ന് 500- ൽ അധികം വേദ പണ്‌ഡിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5 ന് കുട്ടനാട് എം.എൽ എ തോമസ്സ്, കെ. തോമസ്സിൻ്റെ അദ്ധ്യക്ഷത യിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി സ്വാഗതം ആശംസിക്കും തുടർന്ന് സംസ്ഥാന സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് വിശിഷ്‌ടാതിഥിയാരിക്കും.
എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവർ മുഖ്യസന്ദേശവും, മുഖ്യ കാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും വെസ്റ്റ് ബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.






