അടൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ. ഏനാദിമംഗലം പഞ്ചായത്തിൽ കുന്നിട സ്വദേശി ഉമേഷ് കൃഷ്ണനെയാണ് (32) സാമുഹിക സുരക്ഷക്ക് ഭീഷണിയായി കണ്ട് ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ലാകലക്ടർ കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടത്.
അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഉമേഷ് കൃഷ്ണനെതിരെ, ഏനാത്ത്, ആറന്മുള, പന്തളം, കൊട്ടാരക്കര, അച്ചൻകോവിൽ, പത്തനാപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറി ആക്രമണം, കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും കാപ്പ നിയമലംഘനത്തിനും, കുട്ടികൾക്ക് കഞ്ചാവ് കച്ചവടം നടത്തിയതിനും കേസുകൾ നിലവിലുണ്ട്.
2007 മുതൽ ഇയാൾക്കെതിരെ 30 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രതി നിയമ വ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു കൊണ്ട് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തുടർന്ന സാഹചര്യത്തിൽ, 2022 ൽ കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമുള്ള നടപടികൾക്കായി ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് 2023 ൽ കാപ്പ നിയമപ്രകാരം ഇയാളെ ജയിലിലടക്കാൻ കലക്ടർ ഉത്തരവായെങ്കിലും പ്രതി മുങ്ങി.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോന്നിയിൽ നിന്ന് ആണ് പൊലീസ് പിടികൂടിയത്. അടൂർ ഡിവൈ എസ് പി ജി സന്തോഷ് കുമാറിൻ്റെ നിർദേശപ്രകാരം ഏനാത്ത് ഇൻസ്പക്ടർ എ ജെ അമ്യത് സിംഗ്, കോന്നി സ്റ്റേഷൻ ഓഫീസർ പി ശ്രീജിത്ത് സി പി ഓ മാരായ ഷഹീൽ, അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.