ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.
ഡൽഹി കാർ ബോംബാക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് ഭീകരർ ഹമാസിന് സമാനമായ ഡ്രോൺ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇന്ത്യയിലെ സിവിൽ വിമാനത്താവളങ്ങളിൽ ഇത്തരമൊരു സംരംഭം ഇതാദ്യമാണ്. ആഭ്യന്തര മന്ത്രാലയമാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) , സിഐഎസ്എഫ്, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) രൂപീകരിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ ഡൽഹി, മുംബൈ, ശ്രീനഗർ, ജമ്മു, മറ്റ് സെൻസിറ്റീവ് വിമാനത്താവളങ്ങളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക.






