ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ നാളെ നടക്കും. വള്ളസദ്യകളുടെ ഭാഗമായി ഭഗവാന്റെ ജന്മനാളായ ചിങ്ങമാസത്തിലെ രോഹിണിനാളിൽ 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. 500ല്‍ പരം ആളുകൾ ഇതിനായി രണ്ടു ദിവസമായി പ്രവർത്തിച്ചു വരുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും വെളിയിലുള്ള 3 സദ്യാലയങ്ങളിലും ആണ് സദ്യ ഒരുക്കിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് 5 ന് ആദ്യ ചെമ്പ് അരി വേവിക്കുവാൻ തുടങ്ങി. അത് നേരം വെളുക്കുവോളം തുടരും. ക്ഷേത്രത്തിനുള്ളിൽ സി കെ ഹരിചന്ദ്രൻ നായരുടെയും പുറത്തുള്ള സദ്യാലയങ്ങളിൽ അനീഷ് ചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് സദ്യവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മൂന്നു ഭാഗത്തായി പള്ളിയോടങ്ങൾക്കും പ്രത്യേകം ചോറും വിഭവങ്ങളും പകർന്നു വെക്കുന്നു. ആദ്യ ചെമ്പ് അരി ആനക്കൊട്ടിൽ രാത്രി 9 മണിയോടെ വഞ്ചിപ്പാട്ട് പാടി സമർപ്പിച്ച ശേഷമാണ് ബാക്കി വിഭവങ്ങളുടെ പാചകം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തിൽ പരം ആളുകൾ ഈ സദ്യ മാമാങ്കത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു.
ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ രാവിലെ 11 ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്, മന്ത്രി പി പ്രസാദ്, പ്രമോദ് നാരായണൻ എം എൽ എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി , സന്തോഷ് കുമാർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, പള്ളിയോട സേവാസംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപ്പായസവും തയ്യാറാക്കി. 52 പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്ക് ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള മുറ്റത്ത് പ്രത്യേകം വിഭവങ്ങൾ രാവിലെ 9 ന് മുമ്പായി എത്തിച്ചു വയ്ക്കും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള സദ്യാലയത്തിൽ ഭക്തജനങ്ങൾക്ക് തുടർച്ചയായി സദ്യ നൽകിക്കൊണ്ടിരിക്കും.
നൂറിലധികം ആളുകളെ ഇതിനായി പ്രത്യേകം നിയോഗിച്ചിരിക്കുന്നു. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടിയിൽ നിന്നുള്ള തൈര് ഘോഷയാത്രയായി കൊണ്ടുവന്നതിന് ഇന്ന് ഭക്തിനിർഭരമായ വരവേൽപ്പാണ് നൽകിയത്. ഭക്തജനങ്ങളും, ദേവസ്വം ഉദ്യോഗസ്ഥരും, പള്ളിയോട സേവാ സംഘം പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. ചേനപ്പാടിക്കാർക്ക് ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണവും നൽകി.






