കൊച്ചി: അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ‘വിശ്വാസ ജനസഭ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളെ നശിപ്പിക്കാന്‍ ശ്രമിച്ചവർക്കുള്ള ചിതയൊരുക്കുന്ന അഗ്‌നിയാണെന്ന് വിളിച്ചു പറയാന്‍ നമുക്ക് സാധിക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രില്‍ ഒന്നിന് അയ്യന്‍ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്’ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മനസിലാക്കണം, അവരൊന്നും തങ്ങളുടെ അയ്യന് മുകളില്‍ അല്ല എന്നത്.
2014 ല്‍ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായത്. 1973ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് താന്‍ ആദ്യം ശബരിമലയില്‍ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താന്‍ പറയുന്നില്ല പക്ഷെ അന്‍പ് സ്വാമിയാണ് താന്‍. പല തവണ താനിത് പറഞ്ഞപ്പോള്‍ ജാതീയമായി വിമര്‍ശിച്ച കോമരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവരാണ് മതേതരത്വത്തിനായി പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






