കൊച്ചി : കളമശ്ശേരിൽ കണ്ടെത്തിയ മൃതദേഹം ബെംഗളുരു സ്വദേശി സൂരജ് ലാമ (58) യുടേതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം.ഇത് സംബന്ധിച്ച റിപ്പോർട്ട് കളമശ്ശേരി പൊലീസ് ഹൈക്കോടതിക്ക് സമർപ്പിച്ചു.പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിക്ക് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും മൃതദേഹം കണ്ടെടുത്തതും.
കുവൈത്തിൽ ഹോട്ടൽ ബിസിനസായിരുന്ന ലാമയ്‌ക്ക് ഓഗസ്റ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിലാണ് ഓര്‍മ്മ നഷ്ടപ്പെട്ടത്.തുടർന്ന് കുവൈറ്റ് സർക്കാർ കൊച്ചിയിലേക്കു സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു. കൊച്ചിയിലെത്തി അലഞ്ഞു തിരിഞ്ഞ് നടന്ന ലാമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചു വെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു .മകൻ ഹേബിയസ് കോർപസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നവംബർ 30 ന് കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.






