പറവൂർ : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും കൊല്ലപ്പെട്ട കുടുംബവുമായി വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്ന് വിവരം. കൊല്ലപ്പെട്ട വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് പ്രതി ഋതു ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത് .
ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തിയ വേണുവിന്റെ മകൾ വിനീഷയുടെ ഫോണ്‍ ഇയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി.പിന്നാലെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ആക്രമിക്കുകയായിരുന്നു .
ഋതുവും വേണുവിന്റെ കുടുംബവും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്നാണ് വിവരം. സ്ഥിരം കുറ്റവാളിയായ ഋതു മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.