തിരുവനന്തപുരം: യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. അമ്പതു ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കുന്നത്. നോമ്പുകാലത്തെ പ്രാർഥനകൾക്കും പരിത്യാഗങ്ങൾക്കും ഒടുവിൽ എത്തുന്ന ഈസ്റ്റർ, ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്.
യേശുവിൻ്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, പീഡാനുഭവങ്ങൾ, മരണം എന്നിവയെല്ലാം അനുസ്‌മരിക്കുന്ന വിശുദ്ധവാരാചരണത്തിന് ശേഷമാണ് ഈസ്‌റ്റർ വരുന്നത്. ദേവാലയങ്ങളിലെ ആത്മീയമായ ചടങ്ങുകൾക്കൊപ്പം തന്നെ സാമൂഹികമായ ഒത്തുചേരലുകളും ഈസ്റ്ററിന്റെ സവിശേഷതയാണ്.
ഈസ്റ്റർ എന്നത് കേവലം ഒരു ആഘോഷം മാത്രമല്ല, അത് മനുഷ്യരാശിക്ക് നൽകുന്ന വലിയൊരു പ്രത്യാശയുടെ സന്ദേശമാണ്. പീഡനങ്ങളും കഷ്ടപ്പാടുകളും അവസാനിക്കുമെന്നും വിജയത്തിന്റെ ഒരു പുലരി ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഉണ്ടാകുമെന്നും ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു.






