ചങ്ങനാശ്ശേരി: നൂറുവർഷം പഴക്കമുള്ള കലാലയം എന്നത് വെറും ക്ലാസ് മുറികളുടേയും ഇടനാഴികളുടേയും ക്യാമ്പസ് മാത്രമല്ലെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം കേരളത്തിലേക്കുള്ള തന്റെ മൂന്നാമത്തെ സന്ദർശനമാണിതെന്ന് അദ്ദേഹം പറഞ്ഞു. “കേരള കേരളമായി മാറി” എന്ന് അദ്ദേഹം പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക സ്വത്വത്തെയും അഭിമാനത്തെയും പ്രതിഫലിപ്പിക്കുന്നു.
ഒരു നൂറ്റാണ്ടായി ഈ സ്ഥാപനം നിശബ്ദമായും എന്നാൽ സുസ്ഥിരമായും രാഷ്ട്രനിർമാണത്തിന് സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കോളനിവാഴ്ചയ്ക്കു കീഴിലായിരുന്ന കാലത്ത്, ചരിത്രപ്രസിദ്ധമായ ഈ കലാലയം ബൗദ്ധിക ഉണർവിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. 1922-ൽ സ്ഥാപിതമായ ഈ കലാലയം അറിവിന്റെയും സ്വഭാവശുദ്ധിയുടേയും വഴികാട്ടിയായി നിലകൊള്ളുകയും ജനമനസ്സുകളെയും രാഷ്ട്രത്തെയും ഒരുപോലെ വാർത്തെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രശസ്ത നടൻ പ്രേം നസീർ, മുൻ മുഖ്യമന്ത്രിമാരായ പികെ വാസുദേവൻ നായർ, ഉമ്മൻ ചാണ്ടി എന്നിവർ ഈ കോളേജിലെ പൂർവ വിദ്യാർഥികളാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരെ വാർത്തെടുക്കുക എന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഈ സ്ഥാപനം നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘ബർക്കുമാൻസ് സെന്റർ ഫോർ എമർജിങ് ടെക്നോളജീസും, ഡോ. കെഎം എബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി വി. എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം പി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, സെന്റ് ബർക്കുമാൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ടെഡി കാഞ്ഞൂപറമ്പിൽ, കോളേജ് മാനേജർ ഫാ.ആന്റണി എത്തക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു






