തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മാർച്ച് 1-ന് ദില്ലിയിലേക്ക് തിരിക്കും. സിറ്റിങ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ആദ്യ പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചര്‍ച്ച നടത്തും.
പാലക്കാടും തൃപ്പൂണിത്തുറയും ഒഴികെ 20 സിറ്റിങ് സീറ്റുകളിലും എംഎൽഎമാരെ മത്സരിപ്പിക്കാനാണ് ധാരണ. ഇത് കൂടാതെ ഒറ്റപ്പേര് മാത്രമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വട്ടിയൂര്‍ക്കാവിൽ കെ മുരളീധരൻ, തൃത്താലയിൽ വിടി ബൽറാം, മണലൂരിൽ ടിഎൻ പ്രതാപൻ എന്നിവരെ സ്ഥാനാര്‍ഥിയാക്കാൻ ധാരണയായിട്ടുണ്ട്.
കൊടുങ്ങല്ലൂരിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒജെ ജനീഷ് സ്ഥാനാര്‍ഥിയാകും. ജനീഷിന്‍റെ ഉള്‍പ്പെടെ 12 പേരുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുന്‍ഷിക്ക് കൈമാറിയതെന്നാണ് അറിവ്. ആറന്മുള -അബിൻ വര്‍ക്കി, നാദാപുരം- കെഎം അഭിജിത്ത്, തളിപ്പറമ്പ്- അബ്ദുൽ റഷീദ്, ചെങ്ങന്നൂര്‍- ബിനു ചുള്ളിയിൽ എന്നിവരുടെ പേരും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചാത്തന്നൂരിലേയ്ക്ക് ചൈത്ര തമ്പാൻ, വിഷ്ണു സുനിൽ പന്തളം എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്നാണ് ആവശ്യം. പാലക്കാടേയ്ക്ക് കെഎസ് ജയഘോഷിനെയും ഒറ്റപ്പാലത്തേയ്ക്ക് ഒകെ ഫാറൂഖിനെയും നിര്‍ദ്ദേശിച്ചു. കായംകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അരിതാ ബാബുവിനെയാണ് നിര്‍ദ്ദേശിച്ചത്. തലശ്ശേരിയിൽ വികെ ഷിബിനയെയും ചേലക്കരയിൽ ശ്രീലാൽ ശ്രീധറിനെയും പരിഗണിക്കണമെന്നാണ് ആവശ്യം.
എന്നാൽ പട്ടിക പാതിയായി ചുരുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. സീറ്റിന് അര്‍ഹരായവര്‍ ഇനിയുമുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം.






