ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശ കേസിൽ ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.കായംകുളം പൊലീസാണ് മുസ്‌ലിം ലീഗ് നേതാവ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടത്. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ഇർഷാദ് അധിക്ഷേപ പരാമർശം നടത്തിയത് .സംഭവം വിവാദമായതോടെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും പറഞ്ഞുകൊണ്ടാണ് അധിക്ഷേപ പരാമർശത്തിൽ പ്രതിഭ പരാതി നൽകിയത്.






