തിരുവല്ല: ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സൈബര്‍ തട്ടിപ്പ് കേസില്‍ ഒരാളെ ബംഗളുരുവിൽ നിന്നും കസ്റ്റഡിയിലെടുത്തു. തിരുവല്ല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തന്‍ വീട്ടില്‍ സഫര്‍ ഇക്ബാ(29)ആണ് പിടിയിലായത്.
അവിവാഹിതരായ ഒരു സംഘം യുവാക്കൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. കേസിലെ ഒരു പ്രതിയെ നേരത്തെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു. മറ്റ് പ്രതികൾ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവല്ല സ്വദേശിയായ ഉദ്യോഗസ്ഥനെ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയത് 1.57 കോടി തട്ടിയ കേസിലാണ് അറസ്റ്റ്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ആളുകൾ ഇരയാകുന്നത് വർദ്ധിച്ച സാഹചര്യത്തില്‍ ജില്ലാ പോലിസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.
വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി ആളുകളെ വശീകരിച്ച് അവരുടെ മനോനിലയും താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസ്സിലാക്കി കൂടുതല്‍ പണം നിക്ഷേപിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ പ്രതികൾ നടത്തുന്നത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ എസ് ഐമാരായ കെ ആർ അരുണ്‍ കുമാര്‍, വി ഡി രാജേഷ്, ഏ എസ് ഐ സി ആർ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബംഗ്ലൂരില്‍ നിന്നും പ്രതിയെ കുടുക്കിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.