ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നായ യുഎഇയിലെ റുവൈസ് റിഫൈനറി സമീപത്തുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണ് പ്ലാന്റ് അടച്ചുപൂട്ടിയത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ എന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
അതിനിടെ, യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. സ്വയം ഇല്ലാതാകാതിരിക്കാന്‍ യുഎസ് ശ്രദ്ധിക്കണമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാറിജാനി പറഞ്ഞു. ”ഇറാന്‍ നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാള്‍ വലിയവര്‍ക്ക് പോലും ഇറാനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങള്‍ സ്വയം ഇല്ലാതാകാതിരിക്കാന്‍ ശ്രദ്ധിക്കുക’-അലി ലാറിജാനി എക്‌സില്‍ കുറിച്ചു.
അതേസമയം, ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബഹ്‌റൈന്‍ പൗരയായ 28കാരിയാണ് കൊല്ലപ്പെട്ടത്. എട്ടു പേര്‍ക്കു പരുക്കേറ്റു. മനാമയിലെ ജനവാസ മേഖല ലക്ഷ്യമാക്കിയാണ് ആക്രമണം. ഇറാന്‍ ആക്രമണത്തില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം ആറായി.
ഇറാന്‍-ഇസ്രയേല്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. യുഎഇയുടെ യുഎന്‍ പ്രതിനിധി ജമാല്‍ ജമാ അല്‍ മുഷാറഖ് ഐക്യരാഷ്ട്രസഭയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നയതന്ത്ര ചര്‍ച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും വ്യക്തമാക്കി. യുദ്ധം നീണ്ടുനില്‍ക്കുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സുസ്ഥിതിയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
പശ്ചിമേഷ്യയിലും യുക്രെയ്‌നിലും സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി സംഭാഷണം നടത്തി. രാജ്യാന്തര വിഷയങ്ങളെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതയാണ് റിപ്പോര്‍ട്ടുകള്‍.






