തിരുവനന്തപുരം : എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതി അനുമതി ലഭിക്കുന്നതോടെ, ഏകദേശം 22,000-ത്തോളം അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം നൽകാൻ സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള ഉത്തരവ്, സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്‌കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു . കുട്ടികളുടെ പഠനഭാരം ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ‘ഇവോൾവിങ് ടെക്സ്റ്റ്’ എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. ചില വിഷയങ്ങളിൽ ‘കണ്ടന്റ് ലോഡ്’ കൂടുതലാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഇത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.






