കോഴഞ്ചേരി : വണ്ടിപ്പേട്ടയ്ക്ക് സമീപം പടക്കക്കട കത്തിനശിച്ച സംഭവത്തിൽ ഉടമയ്ക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു. കോഴഞ്ചേരി കേദാരം പടക്കക്കട ഉടമ നന്ദകുമാറിന്റെ സ്ഥാപനത്തിലാണ് ഞായറാഴ്ച്ച 3 ന് തീപിടിച്ചത്. കടയിലെ ജീവനക്കാരൻ റാന്നി ഉതിമൂട് മണ്ടപ്പതാലിൽ വീട്ടിൽ വിനോദിന് (ബിനു 40) പരിക്കേറ്റിരുന്നു. അപകടത്തേതുടർന്ന് ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ 10 വർഷമായി ഇവിടെ ജോലി നോക്കി വരികയാണ് ഇയാൾ. ദോശക്കല്ല് ഗ്രൈൻഡിംഗ് മെഷീൻ ഉപയോഗിച്ച് ഗ്രൈൻഡ് ചെയ്തപ്പോൾ തീപൊരി തെറിച്ചുവീണ് പടക്കക്കടയിൽ സൂക്ഷിചിരുന്ന ഓലപ്പടക്കം പൊട്ടിയും, പേപ്പർ, കമ്പി പൂത്തിരി എന്നിവ കത്തിയുമാണ് അപകടമുണ്ടായത്.വിനോദിന് കാലുകൾക്കും തലയിലും സാരമായ പൊള്ളലേറ്റു.
സ്ഫോടകവസ്തുക്കൾ വിൽക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും നിയമാനുസരണമുള്ള അനുമതിയില്ലാതെയാണ് നിലവിൽ സ്ഥാപനം പ്രവർത്തിച്ചുവന്നതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടകവസ്തുക്കളുടെ ഇനത്തിൽപ്പെട്ട പടക്കങ്ങൾ സൂക്ഷിച്ചുവച്ച് ജീവന് അപകടം ഉണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ആറന്മുള എസ് ഐ വി വിഷ്ണുവാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.