തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മഴുവങ്ങാട് ബൈപ്പാസ് ജംഗ്ഷനിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. നഗരവികസന വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തിരുവല്ല മുനിസിപ്പാലിറ്റിയുടെയും അനുമതിയോടെ ബിലീവേഴ്സ് ആശുപത്രി സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദനം തിരുവല്ല എംഎൽഎ അഡ്വ മാത്യു ടി തോമസ് നിർവഹിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ സാമുവൽ തിയോഫിലെസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ചുറ്റുപാടുകൾ ശുചിത്വത്തോടെയും സുന്ദരമായും നിലനിർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. തിരുവല്ലയിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും ഹൃദയങ്ങളിൽ രാഷ്ട്രപിതാവിന്റെ ആദർശങ്ങളും പ്രകൃതിസ്നേഹവും ഉണർത്തുവാൻ ഇതൊരു കാരണമാകുമെന്ന് അധ്യക്ഷപ്രസംഗത്തിൽ മെത്രാപ്പോലീത്ത സൂചിപ്പിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐ എ എസ് ഗാന്ധിജിയുടെ വചനം രേഖപ്പെടുത്തിയ ഫലകം അനാച്ഛാദനം ചെയ്യ്ത് ഗാന്ധി സ്മൃതിപ്രഭാഷണം നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജർ റവ ഫാ സിജോ പന്തപ്പള്ളിൽ, തിരുവല്ല ഡിവൈഎസ്പി അഷാദ് എസ്, ബിലീവേഴ്സ് ആശുപത്രി ഓപ്പറേഷൻസ് വിഭാഗം മേധാവി രാജേഷ് ചാക്കോ എന്നിവർ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഗാന്ധി സ്മൃതിഗീതം ആലപിച്ചു.