ന്യൂഡൽഹി: കൈലാസ പർവ്വതത്തിലും മാനസസരോവർ തടാകത്തിലും പ്രാർത്ഥിക്കാൻ ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച പുണ്യസ്ഥലത്ത് എത്തിയതായി ചൈനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയിലെ സിസാങ് (ടിബറ്റ്) സ്വയംഭരണ പ്രദേശത്തുള്ള ലേക് മാപാം യുൻ ത്സോ (മാനസരോവർ)യിൽ തീർത്ഥാടകരുടെ ആദ്യ സംഘം എത്തിയത്.
ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് എക്‌സിൽ പോസ്റ്റ് ചെയ്തു. അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പുണ്യസ്ഥലം സന്ദർശിക്കുന്ന ആദ്യ സംഘമാണിത്. കൈലാസ പർവ്വതത്തിലേക്കും മനസസരോവറിലേക്കുമുള്ള ആദ്യ യാത്രയിൽ 36 തീർത്ഥാടകരാണ് ഉള്ളത്. കിഴക്കൻ ലഡാക്ക് സംഘർഷത്തിനു പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം വഷളായത്തോടെ 2020 മുതൽ കൈലാസ- മാനസസരോവർ യാത്രനിർത്തിവച്ചിരുന്നു.
കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ബന്ധം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായാണ് അഞ്ചുവർഷത്തിന് ശേഷം കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിച്ചത്.