തിരുവനന്തപുരം : ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് 15-കാരനെ കാറിടിപ്പിച്ച് കൊന്ന പ്രതിക്ക് ജീവപര്യന്തം. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ആണ് പ്രതിയായ പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം .പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു.ഇതിലുള്ള വൈരാഗ്യത്തിലാണ് വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് .പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.