കോട്ടയം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിക്കുന്നതായി മലങ്കരസഭയുടെ മാധ്യമവിഭാഗം അധ്യക്ഷൻ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ക്രൈസ്തവ സഭകളുടെ ദീർഘകാല ആവശ്യമാണിത്. റിപ്പോർട്ടിന് അംഗീകാരം നൽകിയ സ്ഥിതിക്ക് ഉള്ളടക്കം പൂർണമായും പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയാറാവണം.
കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേദഗതി വേണ്ടവയാണ്.
എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണോ എന്ന സംശയത്തിലേക്ക് സഭ കടക്കുന്നില്ല. പൊതുജനങ്ങൾക്ക് സ്വാഭാവികമായും അത്തരം സംശയങ്ങൾ ഉണ്ടാകുമെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.






