പത്തനംതിട്ട: മാധ്യമങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പത്തനംതിട്ടയിൽ കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ര,ദൃശ്യമാധ്യമങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
വർത്തമാന പത്രങ്ങളുടെ കാലഘട്ടം അസ്തമിച്ചുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രത്തിന്റെ നിർമാണ പ്രക്രിയയിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും ഓരോ മാധ്യമ പ്രവർത്തകനും ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനാവശ്യമായ നടപടികളോട് ആശാവഹമായ സമീപനമാണ് ്സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.
ഇൻഷ്വറൻസ് പദ്ധതിയിൽ സർക്കാരിന്റെ പങ്കാളിത്തം വർധിപ്പിക്കണമെന്ന ആവശ്യവും പെൻഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ചുവരികയാണ്. വേജ് ബോർഡ് നിലനിൽക്കണം. ദൃശ്യമാധ്യമങ്ങളെക്കൂടി ഉൾപ്പെടുത്തി വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ, കെഇഎൻഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സ്വാഗതസംഘം ജനറൽ കൺവീനർ ബോബി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ബിജു കുര്യൻ, സെക്രട്ടറി ജി വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച സുവനീർ കവർ പ്രകാശനവും വിവിധ മേഖലകളിലെ പുരസ്‌കാരവിതരണവും കെഎംസി ചെങ്ങന്നൂർ, ലൈഫ് ലൈൻ അടൂർ ആശുപത്രികളുടെ പ്രിവലേജ് കാർഡ് വിതരണവും ചടങ്ങിൽ നടന്നു.






